സത്യാനന്തര കാലത്ത് അത്തരം ബഹുമുഖ പ്രതിരോധങ്ങളാണ് പ്രതിവിധി തേടേണ്ടത്.
ഹിന്ദുത്വ പ്രത്യാശാസ്ത്രത്തെ ഉയർത്തിപ്പിടിച്ച് കൊണ്ട് അധികാര സ്ഥാപനങ്ങൾ പ്രാപ്യമാകാതിരുന്ന ഒരു കാലത്ത് നിന്ന് രാജ്യത്തിന്റെ തന്നെ അധികാര കേന്ദ്രങ്ങളിലേക്കുള്ള സംഘപരിവാറിന്റെ സഞ്ചാരത്തിന് ഒരു നൂറ്റാണ്ടിന്റെ തന്നെ ചരിത്രമുണ്ട്. നൂറ് വർഷങ്ങൾ കൊണ്ട് രൂപപ്പെടുത്തിയ ദാർശനികവും പ്രായോഗികവുമായ സിദ്ധാന്തങ്ങൾക്ക് പുറത്താണ് ഇന്ന് സംഘപരിവാർ അധികാരം ഉറപ്പിച്ചു നിർത്തുന്നത്. ഹിറ്റലറിന്റെ നാസിസം, മുസ്സോളിനിയുടെ ഫാസിസം, ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ഫാലഞ്ച് എന്ന ഉന്മൂലന പ്രസ്ഥാനം, പോർച്ചുഗലിലെ ഓസ്കാർ കർമോണയുടെ ഏകാധിപത്യം തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിൽ നിലനിന്നിരുന്ന സർവ ഉന്മൂലന പ്രസ്ഥാനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സംഘപരിവാറിനെ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്നത്. അതിനാൽ അവകളുടെ വളർച്ചയും തളർച്ചയും പരാജയങ്ങളുമെല്ലാം തിരിച്ചറിഞ്ഞ് കൊണ്ടാണ് ഹിന്ദുത്വ പ്രത്യാശാസ്ത്രത്തെ പ്രായോഗികവത്കരിച്ചിട്ടുള്ളത്. സംഘപരിവാർ സംഘടനകളുടെ മൗലിക ഗ്രന്ഥമായ 'we or our nationhood defined' എന്ന ഗോൾവാൾക്കറുടെ കൃതി 1938 ലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. പുസ്തകത്തെ കുറിച്ച് സംഘപരിവാർ നേതാവായ ഭാവു സാഹിബ് ദിയോറാസ് നൽകിയ വിശദീകരണം ചരിത്രപരമായി ഇന്ത്യ ഹിന്ദുരാജ്യമായിരുന്നുവെന്ന ആശയത്തിന് ശാസ്ത്രീയമായ അടിത്തറ നൽകിയ ഗ്രന്ഥമാണ് ഗോൾവാൾക്കർ രചിച്ചത് എന്നാണ്. അക്കാലത്ത് യൂറോപ്പിൽ നിലനിന്നിരുന്ന പല ഉന്മൂലന രാഷ്ട്രീയവുമായി സംഘപരിവാറിന് നേരിട്ട് ബന്ധമുണ്ടായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചുള്ള ഇറ്റാലിയൻ ഗവേഷക മാർസിയ കസൊലാരിയുടെ പഠനത്തിൽ 1930 ന് മുമ്പ് തന്നെ യൂറോപ്യൻ ഫാസിസ്റ്റുകളും ഹിന്ദുത്വ ദേശീയ വാദികളും അടുത്തിരുന്നതായി കണ്ടെത്തുന്നുണ്ട്. ധാരാളം ആർക്കൈവ്സ് പരിശോധിച്ച് കൊണ്ട് 1920 കളുടെ അവസാനത്തോടെ ഫാസിസ്റ്റ് ഭരണകൂടത്തിനും മുസോളിനിക്കും മഹാരാഷ്ട്രയിൽ നിർണായിക പിന്തുണ നേടിയെടുക്കാൻ ആയന്നും ജനങ്ങളുടെ പട്ടാളവത്കരണം എന്ന ആശയം അവരെ കൂടുതൽ സ്വാധീനക്കപ്പെട്ടു എന്നും അവർ നിരീക്ഷിക്കുന്നുണ്ട്. ആർ എസ് എസ് സ്ഥാപകനായ ഹെഡ്ഗവാറിന്റെ ഹിന്ദുത്വ ദേശീയക്ക് ഭൗതിക അടിത്തറ നൽകിയ വ്യക്തിയായ ബി എസ് മൂഞ്ചെക്ക് മുസോളനിയുമായി ശക്തമായ ബന്ധങ്ങൾ ഉണ്ടായിരുന്നതായി മൂഞ്ചയുടെ ഡയറിക്കുറിപ്പുകൾ ഉദ്ധരിച്ച് കൊണ്ട് കസൊലിരി തെളിയിക്കുന്നുണ്ട്. 1931 ൽ വട്ടമേശ സമ്മേളനത്തിന് ശേഷം ബി എസ് മൂഞ്ചയുടെ യൂറോപ്യൻ സന്ദർശനം പ്രധാനമായും ചെലവഴിക്കപ്പെട്ടത് ഇറ്റലിയിലാണ്. മാർച്ച് 19ന് അദ്ദേഹം ഉന്നത രോടൊപ്പം മിലിറ്ററി കോളേജ്, സെൻട്രൽ മിലിറ്ററി സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, ഫാസിസ്റ്റ് അക്കാദമി ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, ഫാസിസ്റ്റ് സംഘടനാ കേന്ദ്രങ്ങളായ ബാലില്ല, അവൻഗ്വർദിസ്തി എന്നിവ സന്ദർശിച്ചതായി അദ്ദേഹം ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറ്റലിക്ക് പുറമെ ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ ഉന്മൂലന പ്രസ്ഥാനങ്ങളുമായി നേരിട്ടോ അല്ലാതെയോ ഉള്ള ബന്ധങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ബന്ധങ്ങളിൽ നിന്ന് ഒരു ഉന്മൂലന പ്രസ്ഥാനം എങ്ങനെ പ്രവർത്തിക്കുന്നു എന്ന ബി എസ് മൂഞ്ചയുടെ കണ്ടെത്തലുകളും ഹെഡ്ഗവാറിന്റെ "പുറംതള്ളൽ" ദേശീയ സങ്കൽപ്പങ്ങളും, ഇത് രണ്ടും ഉൾക്കൊണ്ട് ഹിന്ദുത്വ ദേശീയതക്ക് മൗലികവത്കരണവും പ്രത്യാശാസ്ത്രവത്കരണവുമാണ് ഗോൾവാൾക്കർ തന്റെ എഴുത്തുകളിലൂടെ നൽകിയത്. ദീർഘകാലം കൊണ്ട് രൂപപ്പെട്ട ആ അടിത്തറക്ക് പുറത്താണ് സ്വാതന്ത്ര്യത്തിന് ശേഷം ഹിന്ദുത്വ രാഷ്ട്രീയം പ്രവർത്തിച്ചത്.
ഹിന്ദുത്വ ഫാസിസത്തിന്റെ പ്രായോഗിക രീതിശാസ്ത്രം യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്തതാണെങ്കിലും ആശയ അടിത്തറ മനുസ്മൃതിയിൽ കേന്ദ്രീകരിച്ചാണ്. ബ്രാഹ്മണ മേധാവിത്വത്തിന് അടിത്തറയിടുന്ന ഗ്രന്ഥം ദലിത്-സ്ത്രീ വിഭാഗങ്ങളെ നിസ്സാരവത്ക്കരിക്കുന്ന ഒന്നാണ്. സാധാരണഗതിയിൽ മനുഷ്യന് ലഭിക്കേണ്ട പരിഗണനകൾ പോലും ദലിതർക്ക് അത് നൽകുന്നില്ല. ഏകജന്മമുള്ള ശൂദ്രർ ദ്വിജന്മ ജാതിക്കാരെ അപമാനിച്ചാൽ നാവ് അരിയുക, താഴ്ന്ന ജാതിക്കാർ മേൽ ജാതിക്കാരനെ വേദനിപ്പിക്കുന്ന അവയവം വിച്ഛേദിക്കുക തുടങ്ങിയ ക്രൂരമായ മനുഷ്യത്വ വിരുദ്ധതയാണ് മനുസ്മൃതിയിലൂടെ ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നത്. ദലിത് - സ്ത്രീ വിഭാഗങ്ങൾക്കെതിരെ തുടരുന്ന നിരന്തരമായ പീഡന പ്രവർത്തനങ്ങൾക്ക് സൈദ്ധാന്തികമായി പിൻബലം നൽകുകയാണ് ഇത്തരം ഗ്രന്ഥങ്ങൾ. ബൽക്കീസ് ബാനു കേസിൽ പ്രതികളെ നിരുപാധികം വിട്ടയക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത ബി ജെ പി പ്രതിനിധികൾ "അവർ നല്ല ബ്രാഹ്മണരാണ്" എന്നാണ് പ്രതികരിച്ചത്. ഇതു തന്നെയാണ് മനുസ്മൃതിയുടെ ഉള്ളടക്കവും. തെറ്റ് ചെയ്താൽ ബ്രാഹ്മണരെ ശിക്ഷിക്കരുത് എന്ന് ഗ്രന്ഥം പറയുന്നുണ്ട്. ബ്രാഹ്മണ മേധാവിത്വത്തെ നീതികരിക്കുന്ന മനുസ്മൃതി ഒരു രാജ്യത്തിന്റെ മൗലിക ഗ്രന്ഥമാകുന്നതിലൂടെ അയുക്തിപരവും ആധുനിക വിരുദ്ധവുമായ പലതും ന്യായീകരിക്കപ്പെടും.
ബി ജെ പി ഭരണകൂടത്തിനെതിരെ ഉയരുന്ന പ്രതിരോധങ്ങളിലും ചില പ്രശ്നങ്ങളുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം ഒരു ഉന്മൂലന വ്യവസ്ഥിതിയാണ്. ആ വ്യവസ്ഥിതിക്കെതിരെ ആശയപരമായ പ്രതിരോധങ്ങളാണ് വേണ്ടത്. ബി ജെ പി എന്നത് അതിന്റെ പുറംതോട് മാത്രമാണ്. ഭരണകൂടത്തിനെതിരെയുള്ള തെരുവ് പ്രകടനങ്ങൾ ബി ജെ പി എന്ന രാഷ്ട്രീയത്തെ മാത്രമാണ് ശത്രുവായി കാണുന്നത്. എന്നാൽ ആ രാഷ്ട്രീയം ഉന്മൂലന വ്യവസ്ഥിതിയെ പ്രായോഗികവത്കരിക്കുന്ന ഒരു ഉപാധി മാത്രമാണ്. ഇവിടെ "ഹിന്ദുത്വ" ക്കെതിരെയും അതിന്റെ മൗലികതക്കെതിരെയുമുള്ള പോരാട്ടവും പ്രതിരോധവുമാണ് സജീവമാകേണ്ടത്. ഭരണകൂട നേതൃത്വം, സ്വീകരിക്കുന്ന നയ സമീപനങ്ങൾ എന്നിവക്കെതിരെയായ വിമർശനങ്ങൾ കേവലമായ രാഷ്ട്രീയ ക്രമങ്ങൾക്കെ മാറ്റം വരുത്തു. അവകളെ നിർമിക്കുന്നതും രൂപപ്പെടുത്തിയെടുക്കുന്നതുമായ അടിസ്ഥാന ഘടകങ്ങൾക്കെതിരെ സൂക്ഷ്മമായ പ്രതിരോധങ്ങൾ ഉയർന്ന വരേണ്ടതുണ്ട്. അത് നിലനിൽക്കുന്ന വ്യവസ്ഥയുടെ ആധുനികവത്കരണവും, ജാതി വിരുദ്ധ രാഷ്ട്രീയത്തെയും സ്ത്രീ മുന്നേറ്റങ്ങളെയും ശക്തിപ്പെടുത്തുക എന്നതാണ്.
ഹിന്ദുത്വ രാഷ്ട്രീയം ആധുനിക വത്കരണത്തിന് എതിരാണ് എന്നതിന് തെളിവാണ് ജവഹർലാൽ നഹ്റുവിന് മീതെ ഹിന്ദുത്വ യാഥാസ്ഥിതികരുടെ കടന്നുകയറ്റം. സ്വതന്ത്ര ഇന്ത്യക്ക് ആധുനിക ഭൂപടത്തിലേക്ക് ദിശ കാണിച്ച വ്യക്തിയാണ് നെഹ്റു. സെക്കുലറായ അദ്ദേഹത്തിന്റെ ആധുനിക രാഷ്ട്രീയത്തെ തിരസ്കരിക്കുന്നത് മനുസ്മൃതിയുടെ യാഥാസ്ഥിതിക രാഷ്ട്രീയത്തെ വേര് പിടിപ്പിക്കാനാണ്. ഡാമുകളാണ് നമ്മുടെ പുതിയ ക്ഷേത്രങ്ങൾ എന്ന നെഹ്റുവിന്റെ പ്രഖ്യാപനം പോലും എടുത്ത് ഉദ്ദരിക്കാൻ ഹിന്ദുത്വ രാഷ്ട്രീയം ബി ജെ പി നേതാക്കളെ അനുവദിക്കില്ല. ആധുനികത നിർമിക്കുന്ന ചിന്താശേഷിയും യുക്തിബോധവുമുള്ള തലമുറയെ ഹിന്ദുത്വം ഭയക്കുന്നു എന്നതാണ് അതിന് കാരണം. പാരമ്പര്യ സാമൂഹിക ബന്ധങ്ങൾക്കെതിരെയുള്ള പ്രതിവിപ്ലവത്തെയും ഹിന്ദുത്വം ഭയക്കുന്നുണ്ട്. കീഴ് ജാതികളിൽ നിന്ന് ഉയർന്ന് കൊണ്ടിരിക്കുന്ന പ്രതിവിപ്ലവം ഹിന്ദുത്വത്തിന്റെ അടിത്തറ തന്നെ തകർക്കും എന്ന ബോധ്യത്തിന്റെ പുറത്താണ് ദലിത് മുന്നേറ്റങ്ങളെ പൊളിക്കുന്നത്. ഭീമാ കൊറേഗാവ് പോലുള്ള ദലിത് സംഘമങ്ങൾക്ക് എതിരെ കേസ് എടുക്കുന്നതും നേതാക്കളെ യു എ പി എ അടക്കം ചുമത്തി ജയിലിൽ അടക്കുന്നതും ആ ഭയത്തിന്റെ തെളിവാണ്. ഹിന്ദുത്വത്തിന് ഭരണകൂട അധികാരം കിട്ടിയതിന് ശേഷം ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്ത് എന്ത് സംഭവിച്ചു എന്ന് മസ്സാച്ചുസെറ്റ്സ് യൂണിവേഴ്സിറ്റി പ്രൊഫസറായ ബാനു സംബ്രഹ്മണ്യം എഴുതുന്നുണ്ട്. ജാതിയെയും പുരുഷാധിപത്യത്തെയും ഹൈന്ദവാധികാരത്തെയും സംയോജിപ്പിക്കുവാൻ ശാസ്ത്ര സാങ്കേതിക വിദ്യകളെ ഹിന്ദുത്വം എങ്ങനെ എല്ലാം ഉപയോഗിക്കുന്നു എന്ന് 'ഹോളി സയൻസ് : ദി ബയോപൊളിറ്റിക്സ് ആൻഡ് ഹിന്ദു നാഷ്നലിസം എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 'പുഷ്പക വിമാനം' 'ഗണപതിയുടെ പ്ലാസ്റ്റിക് സർജറി' എന്നത് ചില ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് വന്ന പ്രസ്ഥാവനകളാണ്. കോവിഡ് രൂക്ഷമായി നിൽക്കുമ്പോൾ കൊറോണയെ അകറ്റാൻ പാത്രം കൊട്ടാനും വെളിച്ചം കത്തിക്കാനും പറയുന്നവർ എന്ത് ശാസ്ത്ര ബോധമാണ് പ്രകടിപ്പിക്കുന്നത്.
ആധുനികവത്കരണവും ജാതിവിരുദ്ധ രാഷ്ട്രീയവും സ്ത്രീ ശാക്തീകരണവും പ്രമേയമാകുന്ന പുതിയ പ്രതിരോധങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സജീവമാകേണ്ടതുണ്ട്. തെരുവുകളിൽ ഉയരുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളോട് കൂടെ തന്നെ വ്യവസ്ഥിതിക്കെതിരെ അടിസ്ഥാനപരമായ ചില വിമർശനങ്ങളും അനിവാര്യമാണ്. അത്തരം സൂക്ഷമമായ വിമർശനങ്ങൾ ക്രമേണ രാഷ്ട്രീയ നിയന്ത്രണം ഏറ്റെടുക്കാൻ തക്കം പാകപ്പെടുത്തണം. ഹിന്ദുത്വത്തിനെതിരെയുള്ള പുതിയ മുന്നേറ്റങ്ങളും അത്തരം കാഴ്ചപ്പാടുകൾ സ്വാംശീകരിക്കേണ്ടതുണ്ട്.
സാദിഖ് സഞ്ചാനി

COMMENTS